കൈവേലി: നരിപ്പറ്റ പഞ്ചായത്തിലെ കൈവേലിയിലേക്കുള്ള യാത്രാക്ലേശത്തിന് അറുതിയാകുന്നില്ല. ഈ റൂട്ടിൽ നിരവധി സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ മോട്ടോർ വാഹന വകുപ്പ് പെർമിറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും, ബസ്സുകൾ കുറ്റ്യാടി, കക്കട്ട്, കല്ലാച്ചി എന്നിവിടങ്ങളിൽ സർവീസ് അവസാനിപ്പിക്കുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്. പെർമിറ്റ് ഉണ്ടായിട്ടും ബസുകൾ കൈവേലിയിലേക്ക് എത്താതത് വൻ യാത്രാദുരിതമാണ് പ്രദേശത്ത് സൃഷ്ടിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് പോകുന്ന രോഗികളും കൂട്ടിരിപ്പുകാരും, സ്കൂൾ-കോളേജ് വിദ്യാർത്ഥികളും വിവിധ സ്ഥാപനങ്ങളിൽ ജോലിക്കായി പുറത്തേക്ക് പോകുന്ന സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് പ്രതിദിനം ഈ റൂട്ടിനെ ആശ്രയിക്കുന്നത്. കൃത്യസമയത്ത് ബസ്സില്ലാത്തതിനാൽ പലർക്കും ജോലിസ്ഥലത്തും വിദ്യാലയങ്ങളിലും സമയത്ത് എത്താൻ കഴിയുന്നില്ല. ഇതോടെ അമിത ചാർജ് നൽകി ഓട്ടോറിക്ഷ, ജീപ്പ് തുടങ്ങിയ സമാന്തര സർവീസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സാധാരണക്കാർ. യാത്രാക്ലേശം രൂക്ഷമായതോടെ ജനങ്ങൾ നാലോളം ഗ്രാമസഭകളിൽ പ്രശ്നപരിഹാരത്തിനായി പ്രമേയങ്ങൾ അവതരിപ്പിച്ചിരുന്നു.
പെർമിറ്റ് എടുത്തിട്ടും സർവീസ് നടത്താത്ത ബസ്സുടമകൾക്കെതിരെ കടുത്ത നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഈ റൂട്ടിൽ പെർമിറ്റുള്ള ബസ്സുകളുടെ വിവരങ്ങൾ ആരാഞ്ഞും നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ടും വടകര ആർ.ടി.ഒ. ഓഫീസിൽ നിരവധി പരാതികൾ നൽകിയിട്ടും യാതൊരു ഫലവുമുണ്ടായിട്ടില്ല. ലക്ഷങ്ങൾ മുടക്കി പഞ്ചായത്ത് കൈവേലയിൽ ബസ്റ്റാൻഡ് നവീകരിച്ചിട്ടുണ്ട്. അനധികൃത സർവീസ് ലംഘനം കണ്ടെത്തേണ്ട ആർ.ടി.ഒ.യുടെ സ്പെഷ്യൽ സ്ക്വാഡുകൾ നിലവിൽ നിർജീവാവസ്ഥയിലാണെന്നും,നാട്ടുകാർ പറയുന്നു.
പെർമിറ്റ് നിബന്ധനകൾ ലംഘിച്ച് ഇത്തരത്തിൽ അനധികൃതമായി ട്രിപ്പ് കട്ട് ചെയ്യുന്ന ബസുകൾക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കടുത്ത നടപടിയെടുക്കാൻ വ്യവസ്ഥയുണ്ട്. ആദ്യതവണ പിടിക്കപ്പെട്ടാൽ വലിയ തുക പിഴ ഈടാക്കാനും, നിയമലംഘനം ആവർത്തിച്ചാൽ ബസിന്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും താൽക്കാലികമായി റദ്ദാക്കാനും വ്യവസ്ഥയുണ്ടായിട്ടും ഇവിടെ മോട്ടോർ വാഹന വകുപ്പ് കണ്ണടയ്ക്കുകയാണെന്നാണ് ആക്ഷേപം.